പാവറട്ടി: അന്നകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി (ചിറയ്ക്കൽ കെട്ട്ചീപ്പ്) മാസങ്ങളായി ജീർണാവസ്ഥയിൽ. ചിറയ്ക്കൽ കെട്ട് പുതുക്കി പണിയണമെന്നും ചീപ്പിന് പകരം ഷട്ടർ സ്ഥാപിക്കണമെന്നുമാണ് കർഷകർ നിരന്തരം ആവശ്യപ്പെട്ട് വരുന്നത്. കേച്ചേരി പുഴയുടെ ഭാഗമായ പുഴ ആളൂർ, ചോരോത വഴി അന്നകര ചിറയ്ക്കലിനും കടാംതോടിനും മദ്ധ്യേയാണ് ചിറക്കൽ ചീപ്പ്. തോളൂർ പഞ്ചായത്തിന്റെയും മുല്ലശ്ശേരി പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്നതാണ് ഈ ചീപ്പ്. വെള്ളം തടഞ്ഞ് നിറുത്തി കൃഷി ആവശ്യത്തിന് ജലസേചനം നടത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് ചിറക്കൽ ചീപ്പ്. എളവള്ളി, തോളൂർ, മുല്ലശ്ശേരി, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ കൃഷി ആവശ്യങ്ങൾക്ക് ഇവിടെ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കുടിവെള്ള വിതരണത്തിനായി മൂന്ന്, നാല് ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും അന്നകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെ ആശ്രയിച്ച് നിലക്കൊള്ളുന്നുണ്ട്. അന്നകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായ ചിറയ്ക്കൽ കെട്ട് ഉപയോഗിച്ച് ജലസേചനം നടത്തുന്ന മുല്ലശ്ശേരി, തോളൂർ, എളവള്ളി, കണ്ടാശ്ശേരി പഞ്ചായത്തുകളിലെ 11 പാടശേഖര സമിതികൾ ചേർന്ന് പറപ്പൂർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വർഷത്തിൽ ഒന്നര ലക്ഷത്തിൽ കൂടുതൽ രൂപ ചെലവ് വരുന്നുണ്ട്. ചീപ്പിന്റെ താഴ്ഭാഗത്ത് രണ്ട് മോട്ടോർ ഉപയോഗിച്ച് വെള്ളം സംഭരിക്കും. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച നടപ്പാലവും ചീപ്പും ഇപ്പോൾ ജീർണാവസ്ഥയിലാണ്. വെള്ളം തടഞ്ഞ് നിറുത്താൻ മരപ്പലകയാണ് ഉപയോഗിക്കുന്നത്. മരപ്പലകകൾ കേട് വന്നതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ചാണ് നിലവിൽ ചീപ്പിൽ വെള്ളം സംഭരിക്കുന്നത്. നടപ്പാലത്തിന് ക്ഷയം സംഭവിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് ബലപ്പെടുത്തൽ നിർമ്മാണങ്ങൾ നടത്തിയിരുന്നു. ജല സംഭരണ മേഖലയിലെ പുഴയുടെ ആഴം കൂട്ടണമെന്നും കർഷകർ ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും മൂലം പുഴയുടെ ആഴം നന്നെ കുറഞ്ഞിട്ടുണ്ട്. കാർഷിക ആവശ്യത്തിന് ട്രാക്ടർ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റുന്ന വിധം പുതിയ പാലം നിർമ്മിക്കണം. മരത്തിന്റെ പലകയ്ക്ക് പകരം ചീപ്പിന് ഷട്ടർ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ അന്നകര ചിറയ്ക്കൽ കെട്ട് പുതുക്കി പണിയണം. ചീപ്പിന് മരപ്പലകൾ മാറ്റി ഷട്ടർ സ്ഥാപിക്കണം.
-എ.കെ.സുബ്രഹ്മണ്യൻ, പി.ഒ.ജോസ്
(സമിതി ചെയർമാനും കൺവീനറും)