 തൃത്തല്ലൂർ യു.പി.സ്കൂളിലെ ജീവൻ ജീവന്റെ ജീവൻ പദ്ധതിയിലൂടെ ടി.എൻ പ്രതാപൻ എം.പി ആട്ടിൻകുട്ടികളുടെ വിതരണം നിർവഹിക്കുന്നു.
തൃത്തല്ലൂർ യു.പി.സ്കൂളിലെ ജീവൻ ജീവന്റെ ജീവൻ പദ്ധതിയിലൂടെ ടി.എൻ പ്രതാപൻ എം.പി ആട്ടിൻകുട്ടികളുടെ വിതരണം നിർവഹിക്കുന്നു.
വാടാനപ്പിള്ളി: പതിവില്ലാതെ സ്‌കൂളിൽ രണ്ട് തരം പായസമടക്കം സദ്യ. ഔഷധക്കാട്ടിൽ രണ്ട് ആട്ടിൻകുട്ടികൾ, എല്ലാവർക്കും സന്തോഷം. വിദ്യാർത്ഥികളിൽ സഹജീവി സ്‌നേഹം വളർത്താൻ തൃത്തല്ലൂർ യു.പി.സ്‌കൂളിൽ ആരംഭിച്ച ജീവൻ ജീവന്റെ ജീവൻ പദ്ധതി പതിമൂന്ന് വർഷം പിന്നിടുമ്പോൾ 52 ആട്ടിൻകുട്ടികളാണ് വിദ്യാർത്ഥികളിലേക്കെത്തിയത്.
ടി.എൻ പ്രതാപൻ നാട്ടിക എം.എൽ.എ ആയിരുന്നപ്പോൾ സഹപാഠികളായിരുന്ന ഇപ്പോഴത്തെ സീനിയർ വെറ്റിനറി സർജൻ ഡോക്ടർ പി.ഡി സുരേഷും സമഗ്ര വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ കെ.എസ് ദീപനും ചേർന്ന് ആരംഭിച്ചതാണ് പദ്ധതി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി മോഡൽ പ്രൊജക്ടായി എറ്റെടുത്തു.
അന്ന് സ്കൂൾ ഔഷധത്തോട്ടത്തിൽ താമസിപ്പിച്ച് കുട്ടികൾ ഓമനിച്ച് വളർത്തിയ മണിക്കുട്ടിയുടെ പത്താം തലമുറയിൽപെട്ട ആട്ടിൻകുട്ടികളെ വിതരണം ചെയ്തു. മണിക്കുട്ടിയുടെ ഒമ്പതാം തലമുറക്കാരായ നന്നുവിന്റെയും ചിന്നുവിന്റെയും മക്കൾ മിന്നുവിനെയും പൊന്നുവിനേയും വളർത്തി വലുതാക്കിയ എം.കെ മുഹമ്മദ് സിനാനും അമൽ രതീഷും ചേർന്ന് കുട്ടികളെ ഗോട്ട് ക്ലബ്ബിലേക്ക് കൈമാറിയത്.
2008 ൽ വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത ജീവൻ ജീവന്റെ ജീവൻ പദ്ധതിയിലൂടെ 52 ആട്ടിൻ കുട്ടികളെയാണ് വിതരണം ചെയ്തത്. സ്‌കൂളിൽ തിരഞ്ഞെടുക്കുന്ന ഗോട്ട് ക്ലബ്ബ് അംഗങ്ങൾക്കാണ് വിതരണം ചെയ്യുക. ആദ്യ പ്രസവത്തിലെ ആട്ടിൻ കുട്ടികളെ സ്‌കൂളിലേക്ക് നൽകണം. പച്ചക്കറി വിറ്റ് കിട്ടിയ പണവും പോക്കറ്റ് മണിയും ഉപയോഗിച്ചാണ് 2008 ൽ കുട്ടികൾ മണിക്കുട്ടി എന്ന ആട്ടിൻ കുട്ടിയെ സ്‌കൂളിലേക്ക് വാങ്ങിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി എ.എൻ ആദിൽ മുബാറക്കും ആറാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ പി.എസുമാണ് ഇത്തവണ ആട്ടിൻകുട്ടികളെ ഏറ്റുവാങ്ങുക. ടി.എൻ പ്രതാപൻ എം.പി ആട്ടിൻകുട്ടികളുടെ വിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.എ.ജാഫർ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സ്ഥാപക കൺവീനർ കെ.എസ് ദീപൻ ആമുഖപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് സി.പി ഷീജ, വി. ഉഷാ കുമാരി, സി.എം നൗഷാദ്, വി.പി ലത, എ.ബി ബേബി, അജിത് പ്രേം, കെ.ജി റാണി, എൻ.എസ് നിഷ, പി.കെ ഷീബ എന്നിവർ പ്രസംഗിച്ചു.