1
കുതിരാൻ തുരങ്കത്തിൽ അപകടമുണ്ടായി കാമറകളും മറ്റും നശിച്ച പ്രദേശം മന്ത്രി കെ. രാജൻ സന്ദർശിച്ചപ്പോൾ.

തൃശൂർ: കേരളം - തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വ്യാപാര ഇടനാഴിയായ
കുതിരാൻ തുരങ്കത്തിൽ ഗുണനിലവാരമുള്ള കാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രി കെ. രാജൻ. കുതിരാൻ തുരങ്കവും ടോൾ പ്ലാസയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞദിവസം തുരങ്കത്തിലെ കാമറകളും ലൈറ്റുകളും ലോറി തട്ടി നശിച്ചിരുന്നു. അവ എത്രയും പെട്ടെന്ന് ശരിയാക്കുന്നതിനും മികച്ച കാമറാസംവിധാനം ഏർപ്പെടുത്തുന്നതിനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുതിരാനിലെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ചുമതലയാണ്. കഴിഞ്ഞ ദിവസം കുതിരാനിലെ തുരങ്കത്തിൽ സ്ഥാപിച്ച ലൈറ്റുകൾ തകർത്ത ലോറിയുടെ നമ്പർ പ്ലേറ്റ് വ്യക്തമായി കാമറയിൽ തെളിഞ്ഞിരുന്നില്ല. ഗുണനിലവാരമില്ലാത്ത കാമറകൾ മാറ്റുകയൊ, ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്യണം. കാമറയുടെ ഗുണനിലവാരത്തെക്കുറിച്ച് ജില്ലാ ഭരണകൂടവും പൊലീസും ആശങ്ക അറിയിച്ചിരുന്നു. രണ്ടുതുരങ്കവും തുറന്നുകൊടുത്ത് ടോൾ പിരിവ് നടത്താമെന്ന് പ്രതീക്ഷിക്കേണ്ട. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും കൃത്യമായി സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, ജനപ്രതിനിധികൾ, പൊലീസ് തുടങ്ങിയവർ മന്ത്രിക്കൊപ്പം കുതിരാൻ സന്ദർശിച്ചു.

കരാർപ്രകാരം പറഞ്ഞിട്ടുള്ള നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിച്ചതിന് ശേഷമേ ടോൾ പിരിവിന് അനുവദിക്കൂ. നിരവധി പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്.

കെ. രാജൻ, റവന്യൂമന്ത്രി