തൃശൂർ: കേരളത്തിൽ സാമൂഹിക പരിഷ്‌കർത്താക്കളും നവോത്ഥാന നായകരും നടത്തിയ നിരന്തര സമരത്തിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങൾ ആസൂത്രിതമായി ചവിട്ടിമെതിക്കുന്നത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരള യുക്തിവാദി സംഘം കുറ്റപ്പെടുത്തി. എടവിലങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ ബ്രാഹ്മണരെ സ്വീകരിച്ച് കാൽ കഴുകിച്ചൂട്ടു നടത്തുന്നതും ഗുരുവായൂർ ക്ഷേത്രത്തിൽ പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഢക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നതും കേരളത്തിൽ ബ്രാഹ്മണ്യം പുന:സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ്.
ജാത്യാചാരം ലംഘിച്ചുകൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതോടെയാണ് നമ്പൂതിരിമാർ ചെയ്യുന്നതെന്തും വിശിഷ്ടമാണെന്ന തോന്നലിന് മാറ്റം വന്നത്. ഒട്ടേറെ അനാചാരങ്ങൾക്കാപ്പം ഒട്ടേറെ ഹീന ദൈവങ്ങളേയും നാരായണ ഗുരു പിഴുതെറിഞ്ഞു. അതിലൊന്നാണ് നമ്പൂതിരിമാരുടെ അധികാരാധീശത്വങ്ങളും മേധാവിത്വവുമാണ്. അതൊക്കെ വീണ്ടും വരുന്നതിന്റെ സൂചനയാണ് നമ്പൂതിരിമാരുടെ പാദ പ്രക്ഷാളന പൂജയും ഗുരുവായൂരിൽ ദേഹണ്ഡത്തിന് ബ്രാഹ്മണർ തന്നെ വേണമെന്ന് നിഷ്‌കർഷിക്കുന്നതും. നാരായണഗുരു പിഴുതെറിഞ്ഞ ജാത്യാചാരങ്ങളെ പുന:പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി മുന്നോട്ടുപോകുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ഗംഗൻ അഴീക്കോട്, ജനറൽ സെക്രട്ടറി കെ. ശക്തീധരൻ എന്നിവർ പറഞ്ഞു.