കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് കിഴക്ക് വശം 11-ാം വാർഡിൽ താമസിക്കുന്ന ചേന്ദംകാട്ട് വിനയൻ (74), ഭാര്യ ലീല (70) എന്നീ വൃദ്ധ ദമ്പതികൾക്ക് എടവിലങ്ങ് ആശ്രയം അഗതിമന്ദിരം തണലായി. കഴിഞ്ഞ നാല് മാസമായി ഇവർ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. കിടപ്പു രോഗിയായ ഭാര്യയെ ഭർത്താവാണ് പരിചരിച്ചിരുന്നത്.
മക്കളില്ലാത്തതിനാലും ബന്ധുക്കളുടെ സഹായം ലഭിക്കാത്തതിനാലും നാട്ടുകാരും അയൽ വാസികളുമാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത്. രണ്ട് ദിവസമായി വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ വാർഡ് മെമ്പർ സജിതയെ വിവരമറിയിക്കുകയായിരുന്നു. അസുഖം ബാധിച്ച് അവശരായിരുന്ന ഇരുവരെയും മതിലകം പൊലീസിന്റെ സഹകരണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരസഹായമില്ലാതെ കഴിയാൻ പ്രയാസമുള്ള ഇവരെ പരിചരിക്കാൻ അടുത്ത ബന്ധുക്കൾ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ഇടപെടലിൽ എടവിലങ്ങ് ആശ്രയം അഗതിമന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം പൊലീസ് പ്രിൻസിപ്പൽ ഇൻസ്‌പെക്ടർ വിമൽ, വാർഡ് മെമ്പർ സജിത, പൊതു പ്രവർത്തകരായ സതീഷ് കുമാർ, ആഷിക് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരെയും അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.