കടയ്ക്കാവൂർ: നെടുങ്ങണ്ടയിൽ കാമറകൾ മിഴിയടച്ചതോടെ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വില്പനയും മോഷണവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും വൻതോതിൽ പെരുകിയതായി പരാതി. പൊതുജന പങ്കാളിത്തത്തോടെ നെടുങ്ങണ്ട പുതിയപാലം മേഖലയിൽ സ്ഥാപിച്ച കാമറകളാണ് യഥാസമയം അറ്റക്കുറ്റപ്പണികൾ നടത്താതെ നശിച്ചത്. കാമറകൾ കണ്ണടച്ചതോടെ ഈ പരിദേശങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തകൃതിയായി നടക്കുകയാണ്. കഞ്ചാവ് വില്പനയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഈ പ്രദേശം കേന്ദ്രീകരിച്ച് അനവധി വില്പനക്കാരുണ്ടെന്നാണ് വിവരം. നെടുങ്ങണ്ട പുതിയപാലത്തിന് സമീപം കഞ്ചാവ് നട്ടു വളർത്തിയ സംഭവവും ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ളവരെയൊന്നും ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ഇടയ്ക്ക് ഇവിടെ നിന്ന് മോഷണം പോയ കാമറ കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അടിയന്തരമായി കാമറകൾ പ്രവർത്തനയോഗ്യമാക്കാൻ പൊലീസും പഞ്ചായത്ത്‌ അധികൃതരും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കാമറകൾ സ്ഥാപിച്ചത് - 4 വർഷം മുൻപ്

സ്ഥാപിച്ചത് - 6 ഓളം കാമറകൾ

ഫണ്ട് ശേഖരണം; നാട്ടുകാരുടെ വക

ആറോളം കാമറകളും ഡി.വി.ആർ സംവിധാനങ്ങളുമുൾപ്പടെ ലക്ഷങ്ങൾ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് സ്ഥാപിച്ചത്. സി.സി ടിവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തികവും നൽകിപോന്നത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തന്നെയായിരുന്നു.

പ്രവർത്തനം നിലച്ച് കാമറകൾ

നാല് വർഷം മുൻപാണ് നെടുങ്ങണ്ട പുതിയപാലം ഭാഗത്ത് പൊതുജന പങ്കാളിത്തത്തോടെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. സ്ഥലം എം.എൽ.എ വി. ശശി ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തോളം പിന്നിട്ടപ്പോൾ തന്നെ കാമറകൾ ഓരോന്നായി തകരാറിൽ ആകാൻ തുടങ്ങി. ഇടയ്ക്കുണ്ടായ ഇടിമിന്നലിൽ ഡി.വി.ആർ സിസ്റ്റവും തകരാറിൽ ആയതോടെ കാമറകളുടെ പ്രവർത്തനം പൂർണമായും നിലച്ചു.

ഇതിനിടെ ഒരു കാമറ മോഷണം പോകുകയും ചെയ്തു. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി കാമറകൾ പൂർണമായും പ്രവർത്തനരഹിതമായിട്ട്. കാമറകൾ കണ്ണടച്ചതോടെ പ്രദേശത്ത് ആകെ ഉണ്ടായിരുന്ന നിരീക്ഷണ സംവിധാനവും നിലച്ചു. കാമറകളുടെ പ്രവർത്തനം കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഫലപ്രദമായി പൊലീസിന് പ്രവർത്തിക്കാനും സഹായകരമായിരുന്നു. അറ്റക്കുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ഇനി ഇത് പൂർവ സ്ഥിതിയിലാക്കണമെങ്കിൽ വൻ തുക കണ്ടെത്തേണ്ടിയി‌രിക്കുന്നു. അതോടെ നാട്ടുകാരും ഇത് കൈയൊഴിഞ്ഞ മട്ടിലാണ്.