
പ്രവർത്തനം വിലയിരുത്താൻ സി.സി.ടിവി സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്തെ റസ്‌റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകും. ശുചിത്വം ഉൾപ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. റസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്‌പിറ്റാലിറ്റി ശൃംഖലയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ റസ്‌റ്റ് ഹൗസുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും കേന്ദ്രീകൃത സി.സി ടിവി സംവിധാനം നടപ്പാക്കുകയും ചെയ്യും. തിരുവനന്തപുരത്തുനിന്ന് നിരീക്ഷിക്കാൻ പറ്റുന്ന സംവിധാനമായിരിക്കും ഇത്. നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്താൻ രൂപീകരിച്ച കോൺസ്റ്റിറ്റ്യൂവൻസി മോണിറ്ററിംഗ് ടീമിലെ ഉദ്യോഗസ്ഥരും റസ്‌റ്റ് ഹൗസുകളിൽ പരിശോധന നടത്തും. കൂടാതെ റസ്‌റ്റ് ഹൗസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 65,34,301 രൂപ വരുമാനമായി ലഭിച്ചു. ഇതിൽ 52,57,368 രൂപയും ഓൺലൈൻ ബുക്കിംഗിലൂടെയാണ്. 8378 ആളുകൾ രണ്ടു മാസത്തിനകം ഓൺലൈൻ സംവിധാനം ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. ചീഫ് എൻജിനിയർമാരായ എൽ. ബീന, മധുമതി കെ.ആർ, അജിത് രാമചന്ദ്രൻ, അശോക് കുമാർ. എം, ഹൈജീൻ ആൽബർട്ട്, കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത്ത്, പ്രിൻസിപ്പാൾ ഡോ. ബി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.