
തിരുവനന്തപുരം : ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്ക്. ആൾക്കൂട്ട പരിപാടികൾക്കാണ് നിയന്ത്രണം . കല്യാണം, മരണാനന്തര ചടങ്ങുകൾ, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവയിൽ അടച്ചിട്ട മുറികളിൽ 75 പേരെയും തുറസായ സ്ഥലങ്ങളിൽ 150 പേരെയും മാത്രമേ പങ്കെടുപ്പിക്കാവൂയെന്ന് നിർദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതുവർഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും തീരുമാനിച്ചു. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണുള്ളത്. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരെ എയർപോർട്ടുകളിൽ കർശനമായി പരിശോധിക്കും. ഇതുവരെ കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കണം. കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്ഥാനത്ത് 15-18 പ്രായത്തിലെ 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളത്..ഇതിൽ രണ്ട് ശതമാനം കുട്ടികൾക്ക് ആദ്യഡോസ് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി.
വീടുകളിൽ
പ്രത്യേക ജാഗ്രത
ഒമിക്രോൺ സാഹചര്യത്തിൽ കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഒരു മുറിയിൽ മറ്റുള്ളവരുമായി ഇടപഴകാത്ത വിധം താമസിക്കണം. ഇത് സംബന്ധിച്ച് പ്രത്യേക പ്രോട്ടോക്കോൾ പുറത്തിറക്കും. വിദേശത്ത് നിന്ന് വീടുകളിലെത്തി സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരും ഏഴ് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.