വിതുര: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. വിതുര പെരിങ്ങമ്മല മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷ മോഹനാണ് (30) കഴിഞ്ഞ ദിവസം പുലർച്ചേ 1.19 ന് കനിവ് 108 ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വർഷയെ ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ വർഷയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് അനന്തൻ എസ്.എ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയിലെത്തി വർഷയെ ആംബുലൻസിലേക്ക് മാറ്റി എസ്.എ.ടിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ ആശുപത്രിയിൽ നിന്ന് ഒരുകിലോമീറ്റർ പിന്നിട്ട് ചേന്നൻപാറ ജംഗ്ഷനിൽ എത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മനസിലാക്കി ആംബുലൻസിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
ഷിജിയുടെ പരിചരണത്തിൽ വർഷ ആൺകുഞ്ഞിന് ജന്മം നൽകി. പ്രഥമ ശുശ്രൂഷ നൽകി ഉടനെ പൈലറ്റ് അനന്തൻ, അമ്മയെയും കുഞ്ഞിനെയും വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയശേഷം ഇവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഡോക്ടർ അറിയിച്ചു.