തിരുവനന്തപുരം: മാണിക്കൽ ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച 'പുഴയൊഴുകും മാണിക്കൽ' പദ്ധതി ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.പദ്ധതി അവലോകനത്തിനായി സെക്രട്ടേറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുഴ മാലിന്യ രഹിതമാക്കൽ, കൃഷി വീണ്ടെടുക്കൽ, ഗ്രാമീണ ടൂറിസം , പ്രഭാത സായാഹ്ന സവാരി പാതകൾ , നീർത്തടാധിഷ്ഠിത വികസനം തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഇതിനെ സംസ്ഥാനത്തെ മാതൃകാപദ്ധതിയായി മാറ്റും. നിലവിൽ തടസ്സങ്ങളില്ലാത്ത സ്ഥലങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കാനും പ്രദേശത്ത് നേരിട്ടെത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പദ്ധതി നടത്തിപ്പിനായി എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.
പുഴവീണ്ടെടുക്കുന്നതിനൊപ്പം സുസ്ഥിരമായി അത് നിലനിർത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് നവകേരള കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ.സീമ പറഞ്ഞു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പദ്ധതി കോ-ഓർഡിനേറ്റർ ജി.രാജേന്ദ്രൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുരേഷ്‌കുമാർ, അനിൽകുമാർ, സഹീറത്ത് ബീവി തുടങ്ങിയവർ പങ്കെടുത്തു.മാണിക്കലിലെ വേളാവൂർ തോടുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് . മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് തുടക്കം കുറിച്ചിട്ടുള്ളത്.