വിതുര: മലയോരമേഖലയിൽ വീണ്ടും ലഹരി മാഫിയ പിടിമുറുക്കുന്നു. കഞ്ചാവും പാൻമസാലകളും വൻതോതിൽ ഒഴുകിയിട്ടും നടപടികളില്ല. മാസങ്ങളായി ഇതാണ് അവസ്ഥ. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിരിക്കുകയാണ്. ആദിവാസിമേഖലകളിലും ലഹരി സംഘം ചുവടുറപ്പിച്ചുകഴിഞ്ഞു. പാൻമസാല വില്പനയുടെ സ്ഥിതിയും വിഭിന്നമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൻമസാലകളും കഞ്ചാവും ഗ്രാമീണമേഖലയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. അഞ്ച് രൂപയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന പാൻമസാലകൾ ഇവിടെ അമ്പത് രൂപയ്ക്ക് വരെ വിറ്റഴിക്കുന്നുണ്ട്. അമിത ലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ കഞ്ചാവ് വില്പനയ്ക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പൊലീസും എക്സൈസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും ഫലമില്ല. ഇടയ്ക്ക് പൊലീസും എക്സൈസും ചിലരെ പിടികൂടിയെങ്കിലും വില്പന ഇപ്പോഴും തകൃതിയാണ്. മദ്യത്തിനൊപ്പം ലഹരിപദാ‌ർത്ഥങ്ങളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതായാണ് വിവരം.

സ്കൂൾ പരിസരത്തും
സ്കൂൾ പരിസരങ്ങളിലും ലഹരിപദാർത്ഥങ്ങളുടെ വില്പന സജീവമാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് കഞ്ചാവ് ലോബിയുടെ ഇഷ്ടക്കാർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. അടുത്തിടെ രണ്ട് വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിനിടയിൽ പിടികൂടിയിരുന്നു. വിദ്യാർത്ഥികളെ വരെ ചൂഷണം നടത്തി കഞ്ചാവ് മാഫിയ കൈയിലെടുത്തിട്ടുണ്ട്.

ബൈക്കുകളിൽ കറങ്ങി കഞ്ചാവ് വില്പന
കഞ്ചാവ് വില്പനയ്ക്കായി യുവസംഘങ്ങൾ കളത്തിൽ സജീവമാണ്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ വില്പന നടത്തുന്നതിനായി ബൈക്കുകളുമായി യുവ സംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരം സംഘങ്ങളുടെ അമിതവേഗം മൂലം വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി ബൈക്കിൽ കറങ്ങിനടന്ന് വില്പന നടത്തുന്നതിനിടയിൽ അനവധി യുവാക്കളെ എക്സൈസും പൊലീസും പിടികൂടിയിരുന്നു.

കളത്തിൽ സ്ത്രീകളും

കഞ്ചാവ് സംഘം വിൽപ്പനയ്ക്കായി ചില മേഖലകളിൽ സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ട്. നിർദ്ധനരായ യുവതികളെയും പെൺകുട്ടികളെയും പണവും ലഹരിയും നൽകി ചൂഷണം നടത്തിയാണ് വിൽപ്പനയ്ക്കായി രംഗത്തിറക്കിയിരിക്കുന്നത്. അനവധി ആദിവാസികുട്ടികളും ലഹരിമാഫിയയുടെ പിടിയിലാണ്. കഞ്ചാവ് വിൽപ്പനയെ ചോദ്യംചെയ്യുന്നവരെ ആക്രമിച്ച സംഭവവുമുണ്ടായി. പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലായി അടുത്തിടെ അഞ്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവമുണ്ട്. പെൺകുട്ടികളുമായി പരിചയമുണ്ടായിരുന്ന യുവാക്കളിൽ ചിലർ ലഹരിമാഫിയയുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.