
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന് മുന്നിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച അംഗപരിമിതയെ പൊലീസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പള്ളിച്ചൽ, പൂങ്കോട് ഭഗവതിനട വാറുവിളാകത്തു വലിയവിള വീട്ടിൽ ശകുന്തളയുടെ മകൾ സരിത (45) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
കാലിന് സ്വധീനമില്ലാത്തതിനാൽ തറയിലൂടെ ഇഴഞ്ഞാണ് ഇവർ സഞ്ചരിക്കുന്നത്. അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എഴുതിവാങ്ങിയ സഹോദരങ്ങൾ അമ്മ നോക്കുന്നില്ലെന്ന് ആരോപിച്ച് സരിത ജില്ലാകളക്ടർ ഓഫീസിലും എസ്.പിക്കും ബാലരാമപുരം പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണ് സരിത താലൂക്ക് ഒാഫീസിലെത്തിയത്. നീതി ലഭിച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇവർ ഭീഷണി മുഴക്കുകയായിരുന്നു. ഇവരുടെ കൈയിൽ തീപ്പെട്ടിയുമുണ്ടെന്ന് മനസിലാക്കിയ ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ച ഇവരെ ബന്ധുവിനൊപ്പം വിട്ടയച്ചു. താലൂക്ക് ഓഫീസിൽ സരിതയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.