ആറ്റിങ്ങൽ: കരിച്ചയിൽ നിന്നും കരുത്തലക്കൽ വഴി പനവേലി പറമ്പിലേക്ക് എത്തുന്ന റോഡ് യാഥാർത്ഥ്യത്തിലേക്ക്. നാട്ടുകാരുടെ വളരെ കാലത്തെ ആവശ്യമാണ് ഇതോടെ സാദ്ധ്യമാകുന്നത്. ഒ.എസ്. അംബിക എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് രൂപരേഖ തയാറാക്കി. അര കിലോമീറ്റർ നീളമുള്ള റോഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് 50 കുടുംബങ്ങളിൽ അധികവും പിന്നോക്ക വിഭാഗക്കാരാണ്.
ഈ പ്രദേശത്തുകാർ ഇതുവരെ വെള്ളക്കെട്ടും ചതുപ്പും താണ്ടി കാൽനടയായി സഞ്ചരിച്ചാണ് പ്രധാന റോഡിൽ എത്തിയിരുന്നത്. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രോത്സവത്തിന്റെ ആന എഴുന്നള്ളത്തും ഈ ദുർഘട പാതയിലൂടെയാണ് കടന്നുപോയിരുന്നത്. ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടു ഉപയോഗിച്ച് 35 വർഷംമുൻപ് നിർമ്മിച്ച ഒരു പാലവും ഈ വഴിയിലുണ്ട്. പഴക്കമുള്ള പാലം ഉയരം കൂട്ടി പുനർ നിർമ്മിച്ച് സംരക്ഷണ ഭിത്തി സ്ഥാപിച്ചാണ് ഗതാഗതം പുനഃക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്.
നഗരസഭയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കരുത്തലക്കൽ പനവേലിപറമ്പ് റോഡ് പൂർത്തിയാക്കാനാണ് നീക്കം. ഒരു മീറ്റർ വീതിയുണ്ടായിരുന്ന വയൽ വരമ്പിന് ഇരുവശങ്ങളിലുമുള്ള സ്വകാര്യ ഭൂമി സൗജന്യമായി ഓരോ മീറ്റർ ഏറ്റെടുത്താണ് 3 മീറ്റർ വീതിയുള്ള റോഡ് നിർമ്മിക്കുന്നത്. അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് ഹാജരാക്കാൻ വകുപ്പ്തല ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.