child

തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികൾക്കായി ബുധനാഴ്ച മുതൽ സ്കൂളുകളിൽ വാ‌ക്‌സിനെത്തും. മന്ത്രിമാരായ വീണാ ജോർജിന്റെയും വി.ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ ടാസ്‌ക് ഫോഴ്സ് വാക്‌സിനേഷൻ നടത്തേണ്ട സ്‌കൂളുകൾ കണ്ടെത്തും. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണിത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉറപ്പാക്കണം. സ്‌കൂളുകളിലെ വാക്‌സിനേഷൻ സെന്ററുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. വാക്‌സിനേഷൻ ദിവസത്തിന് മുമ്പ് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും കൊവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കും. ആരോഗ്യവകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്‌സിനേറ്റർ, സ്റ്റാഫ് നേഴ്സ്, സ്‌കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷൻ ടീം. ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായ സംസ്‌കരണത്തിനായി അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റും.

30മിനിട്ട് നിരീക്ഷണം,

വാക്സിനേഷൻ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കും. പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല. വാക്‌സിൻ എടുത്ത കുട്ടികളെ 30മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും.

വാക്‌സിനേഷൻ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എ.ഇ.എഫ്‌.ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കും. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടകൾ കാണുന്നുവെങ്കിൽ തൊട്ടടുത്ത എ.ഇ.എഫ്‌.ഐ മാനേജ്‌മെന്റ് സെന്ററിലെത്തിക്കും. ഇതിനായി സ്‌കൂളുകൾ ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കും. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിൻ നൽകുക. 15മുതൽ 17വയസ് വരെ പ്രായമുള്ളള കുട്ടികളാണ് വാ‌ക്‌സിന് അർഹരായിട്ടുള്ളത്. ഇവർ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. കൊവാക്‌സിനാണ് നൽകുന്നത്.

ബുധനാഴ്‌ച മുതൽ സ്‌ക്കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കുമെന്നതിലും എല്ലാദിവസവും

വാക്‌സിന് നൽകാനാകുമോ എന്നതിൽ വ്യക്തതിയില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സ്ഥിതിയാണിപ്പോൾ. ജീവനക്കാരുടെ കുറവ് ഉള്ളതിനാൽ ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമേ സ്ക്കൂളുകളിലേ വാക്‌സിനേഷൻ കൂടി ആരംഭിക്കുന്നത് പ്രതിസന്ധിയാണ്. ഓരോ ജില്ലകളിലെയും സ്ഥിതി അനുസരിച്ചാകും സ്ക്കൂളുകളിലെ വാക്‌സിനേഷന്റെ ഭാവി.