തിരുവനന്തപുരം: നഗരത്തിൽ കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സ്ഥലമായ കവടിയാർ റസിഡന്റ്സ് അസോസിയേഷൻ പ്രദേശം ജില്ലാ കളക്ടർ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ നഗരത്തിലെ കണ്ടെയിൻമെന്റ് സോണുകളായി തുടരുന്ന മുട്ടട ടി.കെ ദിവാകരൻ റോഡ്, പാപ്പനംകോട്, അമൃത നഗർ സ്ട്രീറ്റ്, ചാക്ക അജന്ത പുള്ളി ലെയിൻ എന്നിവിടങ്ങളിലും പൊലീസ് പരിശോധന കർശനമായി തുടരും. അതോടൊപ്പം നഗരത്തിൽ എല്ലാവിധ പൊതു ചടങ്ങുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.
മെഡിക്കൽ സ്റ്റോറുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും ഒഴികെ എല്ലാകടകളും വ്യാപാര സ്ഥാപനങ്ങളും കണ്ടെയിൻമെന്റ് സോണിൽ അടച്ചിടണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പൊലീസ് പരിശോധന കർശനമാക്കും. വിവാഹം മരണാനന്തരചടങ്ങുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കും. അടച്ചിട്ട ഹാളുകളിൽ പൊതു പരിപാടികൾ അനുവദിക്കില്ല. എല്ലാത്തരം ആൾക്കൂട്ട പരിപാടികളും ഒഴിവാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്ന സംഘാടകർക്കെതിരെയും പങ്കെടുക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു.