നെയ്യാറ്റിൻകര: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ ഫോക്കസ് ഏരിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.പി.എസ്.ടി.എ നെയ്യാറ്റിൻകര ഉപജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ്‌ അവിനാഷ്.എസ്.അശോക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അംബിലാൽ അദ്ധ്യാപകരുടെയും രക്ഷകർത്താകളുടെയും വിദ്യാർത്ഥികളുടെയും ആകുലത അവതരിപ്പിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷത്തെ പൊതുപരീക്ഷയിൽ കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയത് കൊണ്ടാണ് ഈ വർഷം ആർക്കും എ പ്ലസ് കിട്ടാത്ത രീതിയിൽ ഫോക്കസ് ഏരിയ തീരുമാനിച്ചതെന്നും 60 ശതമാനം പാഠഭാഗങ്ങൾ പഠിച്ചാൽ മതി എന്ന ഉത്തരവ് തിരുത്തി 70 ശതമാനം ഫോക്കസ് ഏരിയ നിശ്ചയിക്കുകയും 30 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്നും എന്ന രീതി അവലംബിക്കുകയും ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഉപരിപഠന സാദ്ധ്യത കുറയ്ക്കുന്ന ഈ തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. രാജ് മോഹൻ, സംസ്ഥാന ഐ.ടി സെൽ കൺവീനർ കെ.എസ്. മോഹനകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ആർ. ആത്മകുമാർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ ആർ. അനിൽരാജ്‌, ട്രഷറർ പ്രകാശ് എന്നിവർ പങ്കെടുത്തു