തിരുവനന്തപുരം: കൊവിഡ്, ഒമിക്രോൺ ബാധിതരായ ഗർഭിണികളുടെ ചികിത്സയ്‌ക്കായി പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ (എ.വി.സി.എച്ച്, പൂജപ്പുര) മെറ്റേണിറ്റി ബ്ലോക്ക് കൊവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ഉത്തരവ്. കൊവിഡ് ചികിത്സയ്‌ക്കായി 40 കിടക്കകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. സി.എസ്.എൽ.ടി.സിയുടെ സുഗമമായ പ്രവർത്തനം ആശുപത്രി സൂപ്രണ്ട് ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരെ ഉറപ്പാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയെയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.