
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് തടയാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാവും സംസ്ഥാനത്തൊട്ടാകെ ഇതിനുള്ള പരിശോധന നടത്തുക. സംഘത്തിലുൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരെല്ലാമെന്നതിന് രൂപമായിട്ടില്ല. അനാവശ്യമായി അറ്റകുറ്റപ്പണികൾ നടത്തി പണം പാഴാക്കുന്നുവെന്ന പരാതികൾ ലഭിച്ചതിന്റെ പേരിലാണ് സത്വര നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.
'ചില റോഡുകളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പരിശോധന നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാൻ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികൾ ഇനി മുതൽ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും'- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.