
തിരുവനന്തപുരം : ചാനൽ അഭിമുഖത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതി ഉത്തരവായി. ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത ഹർജിയിലാണ് ജഡ്ജി ഷിബു ഡാനിയേലിന്റെ ഉത്തരവ്.
2013 ജൂലായ് ആറിന് ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. സോളാർ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സോളാർ കമ്പനിയുടെ തലപ്പത്ത് ഉമ്മൻ ചാണ്ടിയാണെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും ഉമ്മൻ ചാണ്ടി പറ്റിക്കുകയാണെന്നും ഇതിനായി സരിതയെ മുന്നിൽ നിറുത്തിയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു വി.എസിന്റെ മറുപടി.
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി വക്കീൽ നോട്ടീസ് നൽകിയെങ്കിലും വി.എസ് പ്രതികരിച്ചില്ല. തുടർന്നാണ് ഉമ്മൻ ചാണ്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. കേസിന്റെ വിസ്താര വേളയിൽ ഉമ്മൻചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയെങ്കിലും വി.എസ് ഹാജരായില്ല. വി.എസിന്റെ ഭാഗത്ത് നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ടടക്കം കോടതിയിൽ രേഖയായി വി.എസ് ഹാജരാക്കുകയും ചെയ്തു. കേസ് ഫയൽ ചെയ്ത 2014 മുതൽ നഷ്ടപരിഹാര തുകയ്ക്ക് ആറ് ശതമാനം പലിശയും വി.എസ് നൽകണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുൻ ഗവ. ജില്ലാ പ്ളീഡർ എ. സന്തോഷ് കുമാർ ഹാജരായി.
' സത്യം ജയിക്കും. താൻ അധികാരത്തിൽനിന്നു മാറിനിന്നിട്ടും ആരോപണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല".
- ഉമ്മൻചാണ്ടി