
തിരുവനന്തപുരം: കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സർക്കാർ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. ലോകായുക്തയുടെ ആവശ്യകത പോലുമില്ലാതാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം.
സർക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ-റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതിലെല്ലാം തിരിച്ചടിയുണ്ടാകുമോയെന്ന ഭയമാണ് സർക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്കെതിരെ നിരവധി പരാതികൾ ലോകായുക്തയുടെ മുന്നിൽ വന്നിരുന്നു. മടിയിൽ കനമില്ലാതിരുന്നതിനാൽ ആ പരാതികളെ നിയമ നടപടികളിലൂടെയാണ് നേരിട്ടത്. പരാതി നൽകിയാൽ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്.
അഴിമതിക്കെതിരെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സർക്കാരിന്റെ വകുപ്പാക്കി മാറ്റി ദുർബ്ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്സംഘം ഗവർണറെ കാണും
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം ഗവർണറെ കാണും.
നാളെ രാവിലെയാണ് ഗവർണറെ കാണാൻ അനുമതി തേടിയിരിക്കുന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ നേരിൽക്കണ്ട് ആവശ്യപ്പെടാൻ യു.ഡി.എഫ് തീരുമാനിച്ചത്.