
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ നിന്ന് പിൻമാറണമെന്ന് സംസ്ഥാന സർക്കാരിനോട് പാർട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
ലോക്പാൽ, ലോകായുക്ത നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകൾക്ക് വിരുദ്ധമാണ് പുതിയ ഭേദഗതി. രാഷ്ട്രീയ ധാർമ്മികതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടിവരും. സർക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയുമുണ്ടാകാത്ത നിലയിൽ ലോകായുക്തയെ ദുർബ്ബലപ്പെടുത്തുകയാണ് ലക്ഷ്യം.
അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്. ദുരിതാശ്വാസനിധി ദുർവിനിയോഗത്തിൽ മുഖ്യമന്ത്രിക്കും സർവകലാശാല വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണം.
അതിനാൽ ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ഭേദഗതിയിൽ നിന്ന് പിന്മാറാൻ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനും പാർട്ടി കേരളഘടകത്തിനും നിർദ്ദേശം നൽകണമെന്ന് യെച്ചൂരിയോട് പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു.