വർക്കല: പുത്തൻചന്ത - കടയ്ക്കാവൂർ റോഡിൽ വാഹനങ്ങളുടെ അമിതവേഗത അപകടങ്ങൾക്ക് കാരണമാകുന്നു.
പുത്തൻചന്ത മുതൽ വിളഭാഗം- പ്ലാവഴികം വരെയുള്ള റോഡിൽ അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടങ്ങളുണ്ടാക്കുന്നത്. ഇരു ചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നവയിലധികവും. വളവും തിരിവും ഇടറോഡുകൾ സന്ധിക്കുകയും ചെയ്യുന്ന പ്രധാന റോഡിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്.
പുത്തൻചന്ത, അയന്തി, ഇളപ്പിൽ, മേൽവെട്ടൂർ, ആശാൻ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ റോഡിൽ വേഗനിയന്ത്രണത്തിന് ഹമ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ‚ മേൽവെട്ടൂർ ജെംനോ സ്‌കൂളിലേക്കുള്ള രണ്ട് വഴികളുടെ ഭാഗത്തും ഹമ്പുകളില്ല. അതിനാൽ ആശാൻ മെമ്മോറിയൽ സ്‌കൂളിനും കയറ്റാഫീസ് ജംഗ്ഷനും മദ്ധ്യേ അമിതവേഗതയിലാണ് ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നത്. ഈ ഭാഗത്ത് അപകടമരണങ്ങളുൾപ്പെടെ സംഭവിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് കയറ്റാഫീസ് ജംഗ്ഷനിൽ അമിതവേഗതയിലെത്തിയ ബൈക്ക് ബസിന് പിന്നിലിടിച്ച് മൂന്ന് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു.
പുത്തൻചന്ത - കടയ്ക്കാവൂർ റോഡിൽ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള വഴിയോരക്കച്ചവടവും, റോഡിലെ അനധികൃത പാർക്കിംഗും അപകടങ്ങൾക്ക് ഇടയാക്കുന്നതായും പരാതിയുണ്ട്.
ഇവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കാമറകൾ പലതും പ്രവർത്തനരഹിതമാണ്. ഇവ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
വിദ്യാർത്ഥികളേ സൂക്ഷിക്കുക
സ്‌കൂൾ സമയത്ത് ഇരുചക്രവാഹനങ്ങളിൽ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ റോഡിൽ അഭ്യാസം കാട്ടിയാണ് വാഹനമോടിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളിൽ പലരും ബൈക്കുകളിലാണ് സ്‌കൂളിലെത്തുന്നത്.
സ്‌കൂൾ സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്ത് ബൈക്കുകളിൽ ചുറ്റിത്തിരിയുന്നവരും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.
ദിനവും അപകടങ്ങൾ
ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. രണ്ടാഴ്ച മുൻപ് പുത്തൻചന്ത ആനന്ദ് ഓഡിറ്റോറിയത്തിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ച മുൻപ് മേൽവെട്ടൂർ ജംഗ്ഷനിൽ സ്‌കൂട്ടറിന് പിന്നിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. സ്‌കൂളിൽ നിന്ന് മകളെ വിളിക്കാൻ പോയ യുവതിയുടെ സ്‌കൂട്ടറിന് പിന്നിൽ അതേ സ്‌കൂളിലെ വിദ്യാർത്ഥി ഓടിച്ച ബൈക്കാണ് ഇടിച്ചത്. ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ യുവതി വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.