ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതാ വികസനമുരടിപ്പിനെതിരെ ജനകീയവേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൊടിനട - വഴിമുക്ക് വികസനം എത്രയും വേഗം പൂർത്തിയാക്കുക, ഭൂമി നഷ്ടമാകുന്നവർക്ക് മാർക്കറ്റ് വിലയും നഷ്ടപരിഹാരവും നൽകുക, കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുക, അപകടമുനമ്പായ നസ്രത്ത് ഹോം സ്‌കൂളിന് സമീപം ഓവർബ്രിഡ്ജ് നിർമ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയവേദിയുടെ തീരുമാനം. യോഗത്തിൽ ചെയർമാൻ എച്ച്.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബാരി ഫക്കീർഖാൻ, സനൽകുമാർ, സത്യൻ, തേജസ് നസീർ, ജെ.എം. സുബൈർ, ലിയാക്കത്ത്, ഹാജ, നീതി സജ്ജാദ് സഹീർ എന്നിവർ സംസാരിച്ചു.