
തിരുവനന്തപുരം: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെയോടെ ദുബായിലെത്തി. യു.എ.ഇയിലെ വിവിധ പരിപാടികളിൽ സംബന്ധിച്ച ശേഷം ഫെബ്രുവരി 7നാണ് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുക.
ദുബായ് വിമാനത്താവളത്തിൽ ദുബായ് കോൺസുൽ ജനറൽ അമൻപുരി മുഖ്യമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഫെബ്രുവരി ഒന്ന് മുതൽ യു.എ.ഇയിലെ വിവിധ ഔദ്യോഗികപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. മലയാളി വ്യവസായികളെയും സംരംഭകരെയും ലക്ഷ്യമിട്ടുള്ള അറബ് നിക്ഷേപകസംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. നിക്ഷേപക പ്രമുഖരെ മുഖ്യമന്ത്രി നേരിൽ കാണും.
യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ അദ്ദേഹം സന്ദർശിക്കും. ദുബായ് എക്സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം 4ന് മുഖ്യമന്ത്രി നിർവഹിക്കും. അബുദാബിയിലേയും ഷാർജയിലേയും മന്ത്രിമാരുമായി ചർച്ച നടത്തും.
അമേരിക്കയിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയ ശേഷം ഫെബ്രുവരി മൂന്നിന് ദുബായിലേക്ക് പുറപ്പെടാനായിരുന്നു മുഖ്യമന്ത്രി നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് പരിപാടികളിൽ മാറ്റം വരുത്തുകയായിരുന്നു.
വിമർശിച്ച് കോൺഗ്രസ്
അതേസമയം, മുഖ്യമന്ത്രി ഭരണച്ചുമതല ആർക്കും കൈമാറാതെ വിദേശ യാത്ര നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കേരളം കൊവിഡിന്റെ ദുരിതമനുഭവിക്കുമ്പോൾ ചികിത്സയ്ക്ക് പോവുന്നത് മനസിലാക്കാമെങ്കിലും ഭരണത്തിന്റെ ചുമതല പോലും ആരെയും ഏൽപ്പിക്കാതെ മറ്റ് രാജ്യങ്ങൾ സന്ദർശിച്ചു നടക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോയെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.