k-surendran

തിരുവനന്തപുരം: കെ.ടി .ജലീൽ ലോകായുക്തയെ അധിക്ഷേപിച്ചത് ഭരണഘടനാ സ്ഥാപനങ്ങളെ സി.പി.എം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സി.എ.ജിയെയും ഗവർണറെയും സി.പി.എം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും വിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണിത്. തങ്ങൾക്കെതിരായ കോടതി വിധി അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സി.പി.എം നേതാവിനും. മുഖ്യമന്ത്റിയുടെയും സർക്കാരിന്റെയും വക്കാലത്താണ് ജലീൽ ഏ​റ്റെടുത്തത്. മുഖ്യമന്ത്റിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്റിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ.ടി. ജലീലിന്റെ മന്ത്റിസഭയിലെ രാജി. ലോകായുക്ത സ്വതന്ത്റമായി പ്രവർത്തിച്ചാൽ മുഖ്യമന്ത്റി ഉൾപ്പെടെ പല വമ്പൻമാരും രാജിവയ്‌ക്കേണ്ടി വരും. അതാണ് ലോകായുക്തയുടെ അധികാരം കവരാൻ സർക്കാർ ശ്രമിക്കുന്നത്.

ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്റിയുടെ നിശ്ചയിക്കപ്പെടാത്ത ദുബായി സന്ദർശനത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.