
തിരുവനന്തപുരം: കൊവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ കേന്ദ്ര ബഡ്ജറ്റിൽ അതിജീവന സഹായം തേടി കേരളം . സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനകാര്യ മന്ത്രി കെ എൻ.ബാലഗോപാൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചു വർഷം കൂടി തുടരണം. നഷ്ടപരിഹാര കുടിശ്ശിക ലഭ്യമാക്കണം. കേന്ദ്രനികുതി വിഹിതത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണം. എൺപതുകളിൽ 3.92 ശതമാനമായിരുന്ന വിഹിതം നിലവിൽ 1.925 ശതമാനമാണ്. 2020-21ൽമാത്രം 6400 കോടിയുടെ വരുമാന നഷ്ടമുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ഉയർത്തണം.
പ്രതിവർഷം കാൽ ശതമാനം നിരക്കിൽ കുറയുകയും, 2025-26ൽ മൂന്നു ശതമാനത്തിലെത്തുകയും ചെയ്യുന്ന നിലയിൽ കടമെടുപ്പ് പരിധി ഉപാധി രഹിതമാക്കണം. വികസന ഏജൻസികളിൽനിന്നുള്ള വായ്‌പകളെ മൂന്നു വർഷത്തേക്ക് വായ്‌പാ പരിധിയിൽനിന്ന് ഒഴിവാക്കണം. ജി.എസ്.ടിയുടെയും പെട്രോളിയം നികുതിയുടെയും ഭാഗമായ സെസുകളും സർചാർജുകളും പിൻവലിക്കണം. പെട്രോളിനും ഡീസലിനുമടക്കം അടിസ്ഥാന നികുതിയേക്കാൾ ഉയർന്ന നിരക്കിലാണ് സെസും സർചാർജും.സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ- റെയിൽ അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണം. തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ് വേണം.
കാർഷിക, ചെറുകിട വ്യവസായമേഖലകൾക്കും കശുഅണ്ടി, കയർ, കാപ്പി, റബർ, ഏലം, തേയില ഉൾപ്പെടെ നാണ്യവിളകൾക്കുമായി പ്രത്യേക സഹായം വേണം. ധന കമീഷൻ കേരളത്തിനായി ശുപാർശ ചെയ്‌ത 1100 കോടിയുടെ പ്രത്യേക മേഖലാ സഹായങ്ങൾ അനുവദിക്കണം. തൊഴിലുറപ്പിന് സഹായം ഉറപ്പാക്കണം സഹകരണ ബാങ്കുകൾക്കുള്ള ആദായനികുതി ഇളവുകൾ സഹകരണ സംഘങ്ങൾക്കും ലഭ്യമാക്കണം അയ്യന്‍കാളി നഗര തൊഴിലുറപ്പു പദ്ധതിക്ക് സഹായം അനുവദിക്കണം. തൊഴിലുറപ്പു ദിനങ്ങളും കൂലിയും വർധിപ്പിക്കണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ കാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.