തിരുവനന്തപുരം:കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീർ ഉത്തരവിറക്കി. സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളേജ്,എസ്.എ.ടി ആശുപത്രി സൂപ്രണ്ടന്റുമാരെയും ചുമതലപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത്.സർക്കാർ മെഡിക്കൽ കോളേജിലും എസ്.എ.ടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാർക്കാണ്. ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികൾ,ഫീൽഡ് ലെവൽ ആശുപത്രികൾ,ലാബുകൾ (സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്,ആർ.ജി.ബി.സി,ഐ.ഐ.എസ്.ഇ.ആർ,എസ്.സി.ടി) എന്നിവിടങ്ങളിലേക്ക് ഡോക്ടർമാർ,നഴ്സുമാർ,ലാബ് ടെക്നീഷ്യൻമാർ,ലാബ് അസിസ്റ്റന്റുമാർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഉത്തരവിലുണ്ട്.കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട കുടുംബാരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ തിരികെ അതത് സ്ഥാപനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ആരോഗ്യകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സംവിധാനം പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്,ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സന്റെ ചുമതല കൂടിയുള്ള എ.ഡി.എം നിർദേശം നൽകി.