തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സമഗ്ര സ്‌ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കാത്ത് ലാബ് സജ്ജമാക്കുന്നതുൾപ്പെടെയുള്ളവയ്ക്കായി 12.78 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കുന്നത്.ഡി.എസ്.എ. ഉൾപ്പെടെയുള്ള റേഡിയോളജിക്കൽ വാസ്‌കുലാർ ആൻജിയോഗ്രാഫി സിസ്റ്റമാണ് കാത്ത് ലാബിൽ സജ്ജമാക്കുന്നത്.തലച്ചോറിൽ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാൻ ഈ കാത്ത്ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയർ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകൾ കാണാനും കട്ടപിടിച്ച രക്തത്തെ നീക്കം ചെയ്യാനും സാധിക്കും.കാത്ത് ലാബിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു.പുതിയ സ്‌ട്രോക്ക് സെന്റർ അത്യാഹിത വിഭാഗത്തിനടുത്തായതിനാൽ വളരെ പെട്ടെന്ന് രോഗികളെ സ്‌ട്രോക്ക് സെന്ററിലേക്ക് മാറ്റി എല്ലാ ചികിത്സയും നൽകാനാകും.
തലച്ചോറിന്റെ അറ്റാക്കായ (ബ്രെയിൻ അറ്റാക്ക്) സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവർക്ക് അടിയന്തര ചികിത്സാസൗകര്യമൊരുക്കുന്ന സമഗ്ര സ്‌ട്രോക്ക് സെന്ററുകൾ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സ്ഥാപിച്ച് വരികയാണ്.ജില്ലാ,ജനറൽ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
സമഗ്ര സ്‌ട്രോക്ക് സെന്റർ
പുതിയ അത്യാഹിത വിഭാഗത്തോട് ചേർന്നാണ് സ്‌ട്രോക്ക് സെന്റർ സജ്ജമാക്കിവരുന്നത്.സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ ഐ.സി.യു,കാത്ത് ലാബ്,സി.ടി ആൻജിയോഗ്രാം എന്നിവയുൾപ്പെടുന്നതാണ് സമഗ്ര സ്‌ട്രോക്ക് സെന്റർ.
ആകെ അനുവദിച്ചത് 12.78 കോടി
കാത്ത്ലാബിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് 2.25 കോടി
കാത്ത് ലാബിന് 5.16 കോടി
ന്യൂറോ ഐ.സി.യു 97 ലക്ഷം
സി.ടി ആൻജിയോഗ്രാം 4.4 കോടി