
തിരുവനന്തപുരം: ലോകായുക്തയെ ദുർബലപ്പെടുത്താനാണ് മുൻമന്ത്രി കെ.ടി. ജലീലിനെ ഇറക്കി സി.പി.എം വ്യാജ ആരോപണങ്ങളുന്നയിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എം.ജി സർവകലാശാല വൈസ് ചാൻസലറായി ഡോ. ജാൻസി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യു.ഡി.എഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി 2005 ജനുവരിയിലുമായിരുന്നു. കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാൻസലർ നിയമനമെന്ന വാദം ഇതോടെ പൊളിഞ്ഞു. യു.ഡി.എഫ് നേതാവുമായി ബന്ധപ്പെട്ടുള്ള വിധി പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷൻ റെഡ്ഡിയുമുണ്ടായിരുന്നു.
കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലറായി ഡോ. ജാൻസി ജെയിംസിനെ നിയമിച്ചപ്പോൾ എല്ലാ വിഭാഗത്തിൽ നിന്നുംവലിയ സ്വീകാര്യത ലഭിച്ചു. അക്കാഡമിക് മികവിൽ ഡോ. ജാൻസി ജെയിംസ് പിന്നീട് കാസർകോട് കേന്ദ്രസർവകലാശാലാ വൈസ് ചാൻസലറായി. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ ദുർബലപ്പെടുത്തുന്ന മാതൃകയാണ് ഇടതു സർക്കാരിന്റേതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.