
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നുള്ള റിക്കവറിക്ക് സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് നിന്ന് വിശദീകരണക്കുറിപ്പ്. ശമ്പളബില്ലിൽ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സർക്കാർ നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്ഷേമഫണ്ടുകൾ, ക്ഷേമപദ്ധതികൾ (വെൽഫെയർ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്പോർട്സ് ഫണ്ട്, റെജിമെന്റൽ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേയ്ക്ക് റിക്കവറിയോ സബ്സ്ക്രിപ്ഷനോ നടത്താൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. പദ്ധതികൾ അവസാനിപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി സർക്കാരുമായി കത്തിടപാട് നടത്തുകയും ധനകാര്യവകുപ്പും പൊലീസ് വകുപ്പും യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുകയും ചെയ്തു. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലിൽ നിന്ന് നടത്താന്‍ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിർദ്ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദൽ സംവിധാനം പൊലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു.
ബദൽ മാർഗമായി ജീവനക്കാരിൽ നിന്ന് ഒരു രൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ഉറപ്പ് നൽകി. ജീവനക്കാർ ഇ-മാൻഡേറ്റ് നൽകുന്ന മുറയ്ക്കാണ് പുതിയ സംവിധാനം നിലവിൽ വരിക. റിക്കവറി ചെയ്ത് അതത് ക്ഷേമഫണ്ടുകളിലെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക. ഈ ക്ഷേമഫണ്ടുകൾ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനു ജീവനക്കാരിൽ നിന്ന് സബ്സ്ക്രിപ്ഷൻ ഈടാക്കിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾ തുടർന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നും അറിയിച്ചു.