pnm
പനമരം പൗരസമിതി പ്രവർത്തകർ സീബ്രാ വരകൾ വരച്ച് മാതൃക കാട്ടുന്നു

പനമരം: പനമരം ടൗണിൽ ഏഴു മാസത്തിലേറെയായി റോഡിലെ സീബ്രാ വരകൾ പാടെ മാഞ്ഞു പോയിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിനെ തുടർന്ന് പനമരം പൗരസമിതി പ്രവർത്തകർ രംഗത്തിറങ്ങി സീബ്രാ വരകൾ വരച്ചു.

കൽപ്പറ്റ -മാനന്തവാടി സംസ്ഥാന പാതയിൽപ്പെടുന്ന പനമരം ടൗണിൽ വാഹനങ്ങളുടെ തിരക്ക് കാൽനടയാത്രക്കാർക്ക് പ്രയാസമായിട്ടും സീബ്രാലൈൻ പുനസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. പരിഹാരം കാണാത്തതിനെ തുടർന്നാണ് പനമരത്തെ പൗരസമിതിയംഗങ്ങൾ മഹാത്മാ ഗാന്ധിയുടെ ചരമദിനത്തിൽ സീബ്രാലൈൻ വരച്ച് മാതൃകയായത്.

നൂറു കണക്കിന് വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ യാത്രക്കാർ എത്തുന്ന ഇവിടെ റോഡ് മുറിച്ചു കടക്കുന്നത് ഏറെ ശ്രമകരമായിരുന്നു.

പനമരംപാലം കവല, ആശുപത്രി കവല, ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ ഒരുക്കിയത്. മാഞ്ഞുപോയ വരകൾ പുനസ്ഥാപിക്കുന്നതിൽ ബന്ധപ്പെട്ടവർ നിസ്സംഗത കാണിക്കുന്നത് അപലപനീയമാണെന്ന് പൗരസമിതിയംഗങ്ങൾ പറഞ്ഞു.

പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ലെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.

പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി.പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, അംഗങ്ങളായ അജ്മൽ തിരുവാൾ, മൂസ കൂളിവയൽ, ജലീൽ കൊച്ചി, നോഹ വിൻ ജോർജ് , പി.എൻ മഹ്റൂഫ് , കെ.സി സഹദ് എന്നിവർ നേതൃത്വം നൽകി. പനമരത്തെ ഗിഫ്റ്റ് ഹൗസ് കടയുടമ അഷ്റഫ് ആവശ്യമായ പെയിന്റും ബ്രഷും സ്‌പോൺസർ ചെയ്തു.