
ചേർത്തല: വേമ്പനാട്ട് കായലിൽ നിന്ന് നിത്യേന ടൺ കണക്കിന് മല്ലികക്ക വാരുന്നത് മൂലം കക്ക തൊഴിലാളികളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതായി സംസ്ഥാന കക്കാ വ്യവസായ സഹകരണ സംഘം ആക്ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു.. ഒരു ടൺ കക്ക സഹകരണ സംഘങ്ങൾ വഴി വിൽക്കുമ്പോൾ സർക്കാരിലേക്ക് റോയൽറ്റിയായി 80 രൂപയും നികുതി ഇനത്തിൽ മൊത്തം വിലയുടെ 5 ശതമാനവും ലഭിക്കും. അംഗീകൃത കക്ക സംഘങ്ങൾ മല്ലി കക്ക വാങ്ങാറില്ല. ഫിഷറീസ് വകുപ്പിന്റെ പരിശോധന കർശനമാക്കാത്തതു മൂലം മല്ലികക്ക വാരൽ തുടരുന്നതിനാൽ സർക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ കെ. എസ്.ദാമോദരൻ പറഞ്ഞു. മല്ലികക്കവാരൽ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.