മാവേലിക്കര: കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്നതിനാലും ചെട്ടികുളങ്ങര ക്ഷേത്ര പരിധിയിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും ക്ഷേത്രത്തിൽ 5ന് നടക്കുന്ന ഉത്രട്ടാതി മഹോത്സവവും 9ന് നടക്കുന്ന പൊങ്കാല മഹോത്സവവും ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര അവകാശികളായ 13 കരകളുടെയും സംയുക്ത യോഗമാണ് തീരുമാനം എടുത്തത്.
ഉത്രട്ടാതി മഹോത്സവം ക്ഷേത്രത്തിന്റെ പ്രതിഷ്ട വാർഷികം ആണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആചാരപരമായ ചടങ്ങ് മാത്രമായി നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്. മറ്റം വടക്ക് കരയാണ് ഊഴം അനുസരിച്ച് ഈ വർഷത്തെ ഉത്രട്ടാതി മഹോൽസവ ചടങ്ങുകൾ നടത്തുന്നത്. രാവിലെ 8ന് മറ്റം വടക്ക് ആൽത്തറ മൂട്ടിൽ നിന്നും 101 കലം ഘോഷയാത്ര ആരംഭിച്ച് 9ന് ക്ഷേത്രത്തിൽ എത്തിചേരും. ഭഗവതിക്കുള്ള നിവേദ്യ സാധനങ്ങൾ കരയുടെ പ്രതിനിധികൾ മാത്രം പങ്കെടുത്ത് ആചാരപരമായി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി ഭഗവതിക്ക് സമർപ്പിക്കും. രാത്രിയിൽ നടക്കുന്ന ഭഗവതിയുടെ ഉത്രട്ടാതി എഴുന്നള്ളത്തും ആചാരപരമായ ചടങ്ങ് മാത്രമായി നടത്തും.
8ന് നടത്തുന്ന മകര ഭരണി എഴുന്നള്ളത്ത് പൂർണമായി കൊവിഡ് നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടത്തുക. മകര പൊങ്കാല കഴിഞ്ഞ വർഷത്തെ പോലെ ആചാരപരമായ ചടങ്ങ് മാത്രമായി നടത്തും. 13 കരകളിൽ നിന്നായി 13 പൊങ്കാല അടുപ്പുകളും കൂടാതെ പ്രധാന അടുപ്പായ പണ്ടാര അടുപ്പും മാത്രമായിരിക്കും പൊങ്കാലയ്ക്ക് ഉണ്ടാകുക. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല നടക്കും.