
ആലപ്പുഴ: വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് നഗരസഭാ വളപ്പിൽവച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ തിരുവല്ല ചുമാത്ര കമലാ നിവാസിൽ കെ.കെ.ജയരാജാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഭാര്യാമാതാവിന്റെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് യുവാവ് നഗരസഭയിൽ അപേക്ഷ നൽകിയത്. വീടിന്റെ വിസ്തീർണം 40 സ്ക്വയർ ഫീറ്റ് കൂടുതലാണെന്നും പുതിയ പ്ലാൻ തയാറാക്കുന്നതിന് വലിയ ചെലവ് വരുമെന്നും പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് അളക്കാൻ വന്ന ദിവസം ഓട്ടോറിക്ഷാ കൂലിയായി 200 രൂപയും കൈക്കൂലിയായി 500 രൂപയും വാങ്ങിയിരുന്നു. വീണ്ടും അയ്യായിരം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് ധാരണയായി. ഇതോടെയാണ് യുവാവ് കിഴക്കൻമേഖലാ വിജിലൻസ് സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന് പരാതി നൽകിയത്. ബുധനാഴ്ച ഉച്ചയോടെ നഗരസഭാ ഓഫീസിലെത്തിയ പരാതിക്കാരൻ കൈക്കൂലി തുക നൽകാമെന്ന് അറിയിച്ചതോടെ ജയരാജ് ഓഫീസിന് പുറത്തെത്തി. പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ജയരാജിനെ പിടികൂടുകയായിരുന്നു. വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡിവൈ.എസ്.പി വി.ശ്യാംകുമാർ, ഇൻസ്പെക്ടർമാരായ പ്രശാന്ത്, രാജേഷ്, കോട്ടയം യൂണിറ്റ് ഇൻസ്പെക്ടർ റെജി.എം.കുന്നിപ്പറമ്പിൽ, സബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസ്, എ.എസ്.ഐമാരായ മനോജ്, ജയലാൽ, ജോസ്, ഉദ്യോഗസ്ഥരായ കിഷോർ, മനോജ്, ശ്യാം, ഷിജു, വനിതാ വിജിലൻസ് ഓഫീസർ നീതു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജയരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.