subhash

മാന്നാർ : സിഗരറ്റ് നൽകാത്തതിന്റെ വിരോധത്തിൽ കടയ്ക്കുള്ളിൽ കയറി, കടയുടമയായ വീട്ടമ്മയെ മർദ്ദിച്ച കേസിലെ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി മണലിൽ തറയിൽ സുഭാഷ് (മണിക്കുട്ടൻ -48 ) ആണ് അറസ്റ്റിലായത്. മാന്നാർ വള്ളക്കാലി റോഡിൽ പാവുക്കര കടപ്രമഠം ജംഗ്‌ഷന്‌ സമീപം പ്രവർത്തിക്കുന്ന മഹാവിഷ്ണു സ്റ്റോഴ്സ് ഉടമ മാന്നാർ വിഷവർശ്ശേരിക്കര പടിഞ്ഞാറേക്കര വീട്ടിൽ സനൽകുമാറിന്റെ ഭാര്യ തുളസി (52)യ്ക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കടയിലെത്തിയ സുഭാഷിനോട് സിഗരറ്റ് ഇല്ലെന്ന് തുളസി പറഞ്ഞതോടെ അസഭ്യം പറയുകയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തു. കടയ്ക്കുള്ളിൽ നിന്ന് പുറത്ത് പോകാനും തന്നെ ഒന്നും ചെയ്യരുതെന്നും തുളസി കരഞ്ഞുപറഞ്ഞു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് മടിയിൽ ഒളിപ്പിച്ചിരുന്ന സ്‌ക്രൂ ഡ്രൈവർ എടുത്തു കാട്ടി സുഭാഷ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ അനിൽകുമാർ, അഡിഷണൽ എസ്‌.ഐമാരായ മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മധു, സജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.