s

ആലപ്പുഴ: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 27ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയിൽ നടക്കുന്നത്. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എൻജിനുകൾക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധന കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. 10 വർഷം വരെ കാലപ്പഴക്കമുള്ള എൻജിനുകൾ പരിശോധനക്ക് ഹാജരാക്കാം. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എൻജിനുകൾക്കു മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ.