ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് ഫോൺ കവരുന്ന സംഘം പിടിയിൽ
കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന ആറംഗ സംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ സെയ്ദാലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ യാസിൻ എന്ന് വിളിക്കുന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത് .
ദേശീയ പാതയിൽ കായംകുളം മുക്കടയ്ക്ക് തെക്ക് വശം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലും സമാനരീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസുകളിലും പ്രതികളാണ് ഇവർ.
ഇടതുവശത്തു കൂടി ബൈക്കിൽ ചെന്ന് ഇരുചക്ര വാഹന യാത്രക്കാരുടെ പുറത്ത് അടിച്ച ശേഷം പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത് അമിത വേഗതയിൽ കടന്നു കളയുന്നതാണ് ഇവരുടെ രീതി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സജീവൻ കഴിഞ്ഞ 16 ന് രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ മുക്കടയ്ക്ക് തെക്ക് വശം അജന്താ ജംഗ്ഷനിൽ വച്ച് ആക്രമിച്ച് ഫോൺ കവർച്ച ചെയ്ത സംഭവത്തെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കരീലക്കുങ്ങര മുതൽ കൊല്ലം വരെയുള്ള വിവിധ സി.സി ടിവി ദൃശ്യങ്ങളും നിരവധി ഫോൺ കോളുകളും മറ്റും പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ. സുധിലാൽ, എസ്.ഐ. ഗിരീഷ്, പൊലീസുകാരായ രജീന്ദ്രദാസ് , ഗിരീഷ്, ഷാജഹാൻ, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ് , നിഷാദ്, മണിക്കുട്ടൻ, ഇയാസ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.