കായംകുളം: കായംകുളം നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതികളും സർക്കാർ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളും ബി.ജെ.പിയും യു.ഡി.എഫും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.

താലൂക്കാശുപത്രി വികസനത്തെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് കഴിഞ്ഞ ദിവസം നടന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ ഇവർ സ്വീകരിച്ചത്.
2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്കാശുപത്രിയിൽ 1000000 രൂപയുടെ ഒ.പി ബ്ലോക്ക് അറ്റകുറ്റപ്പണി​യും 2000000 രൂപയുടെ ഖരമാലിന്യ പ്ലാന്റ് പദ്ധതികളും ഏറ്റെടുത്തിരുന്നെങ്കിലും മുനിസിപ്പൽ, നിയമസഭാ തി​രഞ്ഞെടുപ്പുകൾ മൂലം 2020-21 ലെ മേൽ പദ്ധതികൾ 2021-22 ൽ സ്പിൽ ഓവറായി ഉൾപ്പെടുത്തുകയും 23 ൽ കൂടിയ നഗരസഭ കൗൺസിലി​ൽ അംഗീകാരം നൽകുകയുമായിരുന്നു.

വേഗത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും പണം നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് മുൻകൂർ അനുമതി നൽകിയത്.

യോഗത്തിൽ പ്രതിപക്ഷം പോൾ ആവശ്യപ്പെടുകയോ വിയോജിപ്പ് രേഖപ്പെടുത്തകയോ ചെയ്യാത്ത സാഹചര്യത്തിൽ ചെയർപേഴ്സന്റെ മറുപടിക്ക് ശേഷമാണ് അജണ്ട പാസാക്കിയിട്ടുള്ളത്. കൗൺ​സിൽ നടപടി പൂത്തീകരിച്ചതിന് ശേഷം യു.ഡി.എഫ്,ബി.ജെ.പി ഗൂഡാലോചനയുടെ ഭാഗമായി വ്യാജ ആരോപണങ്ങൾ സൃഷ്ടിക്കുകയാണ്.