
ഹരിപ്പാട് : നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ സൺഷേയ്ഡ് ഭാഗം തകർന്നുവീണ് തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയിൽ ഹൈദ്രോസ് കുഞ്ഞ് - ബീവിക്കുഞ്ഞ് ദമ്പതികളുടെ മകൻ അൻസാറാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പള്ളിപ്പാട് കോട്ടയ്ക്കകം കടാമ്പള്ളിൽ പ്രസന്നൻ നായരുടെ വീട്ടിലായിരുന്നു അപകടം.
വീടിന്റെ രണ്ടാം നിലയുടെ പണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കോൺക്രീറ്റ് കഴിഞ്ഞ ഷെയ്ഡിന്റെ ഭാഗത്തെ തട്ട് പൊളിയ്ക്കുന്നതിനിടയിൽ ഈ ഭാഗം തകർന്ന് താഴോട്ട് പതിക്കുകയായിരുന്നു. അൻസാറിന്റെ തല തകർന്നു വീണ സ്ലാബിനും ഭിത്തിയ്ക്കുമിടയിൽപ്പെട്ട് ഞെരുങ്ങി. സംഭവസ്ഥലത്തു മരിച്ചു. അപകടവിവരം അറിഞ്ഞയുടൻ അസി.സ്റ്റേഷൻ ഓഫീസർ പി.ജി.ദിലീപ് കുമാർ, സീനിയർ ഫയർ ഓഫീസർ ജയ്സൺ ബി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെനേരം പരിശ്രമിച്ചാണ് അൻസാറിനെ സ്ലാബിനും ഭിത്തിക്കും ഇടയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ.
അൻസാറും ഭാര്യ അബീനയും മക്കളായ അൻസിൽ(13), അസ്ലം (10) എന്നിവരും വർഷങ്ങളായി കോട്ടയ്ക്കകം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഹരിപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.