
ന്യൂഡൽഹി: ചൈനയിലടക്കം നടത്തുന്ന എം.ബി.ബി.എസ് ഓൺ ലൈൻ കോഴ്സുകൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചതോടെ, മലയാളികളുൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായി. കാൽ ലക്ഷത്തോളം ഇന്ത്യക്കാർ ചൈനയിൽ എം.ബി.ബി.എസ് കോഴ്സ് ചെയ്യുന്നുണ്ട്. ഇതിൽ മൂവായിരത്തിലേറെയും മലയാളികളാണ്.
കൊവിഡ് സാഹചര്യത്തിലാണ് ചൈന വിദേശ വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരിച്ചയച്ച് രണ്ടു വർഷമായി എം.ബി.ബി.എസ് പഠനം ഓൺ ലൈനിലാക്കിയത്. ചൈനയിലെ ചില സർവകലാശാലകൾ പ്രവേശനത്തിന് നോട്ടീസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ, മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ.സന്ധ്യ ഭുല്ലാർ അംഗീകാരമില്ലെന്ന് സർക്കുലർ ഇറക്കുകയായിരുന്നു. കോഴ്സിൽ പുതുതായി ചേരുന്നവർക്കും ചൈനയിലേക്കുള്ള യാത്ര സാദ്ധ്യമല്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തേണ്ടിവരും. ചൈന 2020 നവംബർ മുതൽ വിസകൾ മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻസ് (എഫ്.എം.ജി.ഇ) ചട്ടങ്ങൾ മനസിലാക്കണം.
ചെലവ് കുറവ്
ആകർഷണം
കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് പഠിക്കാനാണ് (അഞ്ച് വർഷത്തേക്ക് പരമാവധി 20 ലക്ഷം) മലയാളികൾ ഉൾപ്പെടെ ചൈനയിലെത്തുന്നത്. ചൈനയിലെ 45 മെഡിക്കൽ സർവകലാശാലകളിലാണ് മൂവായിരത്തിലേറെ മലയാളികളുടെ പഠനം. മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. രണ്ട് വർഷമായി ക്ലിനിക്കൽ ക്ലാസുകളില്ല. ചൈനയിൽ ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ യോഗ്യതാ പരീക്ഷയും വിജയിക്കണം. ഒരു വർഷ ഹൗസ് സർജൻസിയും ഇവിടെ പൂർത്തിയാക്കണം.
ഇന്ത്യയിൽ പ്രാക്ടിക്കൽ:
കേന്ദ്രത്തിന് നോട്ടീസ്
ഇന്ത്യയിൽ പ്രാക്ടിക്കലിന് സൗകര്യമാവശ്യപ്പെട്ട് ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി മെഡിക്കൽ കൗൺസിലിനും കേന്ദ്ര സർക്കാരിനും നോട്ടീസയച്ചു. ചൈനയിലേക്ക് മടങ്ങാൻ വിസ ലഭിക്കാതെ കുടുങ്ങിയ നിംഗ്ബോ സർവകലാശാലയിലെ 147 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. ഓൺലൈൻ പഠനം അംഗീകരിക്കുക, ചൈനയുമായി ചർച്ച നടത്തി യാത്രാതടസം നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇവർ ഭീകരരല്ലെന്നും കുട്ടികളാണെന്ന പരിഗണന നൽകണമെന്നും ജസ്റ്റിസുമാരായ ഡി.എൻ. പട്ടേലും ജ്യോതി സിംഗും നിർദ്ദേശിച്ചു.
'ഓൺലൈൻ ക്ലാസ് മാത്രമായുള്ള കോഴ്സ് അംഗീകരിക്കില്ലെന്നാണ് സർക്കുലർ. കേരളത്തിലെത്തിയവർക്ക് ഇവിടത്തെ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ, പ്രാക്ടിക്കൽ ക്ലാസുകൾക്ക് സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടന്ന് പഠിക്കുന്ന സ്ഥാപനത്തിന്റെ ശുപാർശക്കത്ത് നൽകിയെങ്കിലും തീരുമാനം വന്നിട്ടില്ല'.
- ലേഖ ശങ്കർ, സംസ്ഥാന ജോ. സെക്രട്ടറി,
ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പാരന്റ്സ് അസോ.