india-ukraine

ന്യൂഡൽഹി: യുക്രെയിനിൽ താമസിക്കുന്നത് അനിവാര്യമായവരൊഴികെ എല്ലാവരും ഇന്ത്യയിലേക്ക് മടങ്ങാനാണ് നിർദ്ദേശമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് ആരൊക്കെയാണെന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ എംബസി സ്വീകരിക്കുകയാണ്. യുക്രെയിനിലുള്ള വിദ്യാർത്ഥികളുമായി എംബസി സമ്പർക്കത്തിലാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങിയാൽ പഠനത്തെ ബാധിക്കുമെങ്കിൽ സാഹചര്യം വിലയിരുത്തി വിദ്യാർത്ഥികൾക്ക് തീരുമാനമെടുക്കാം. അതേസമയം,​ പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയ്ക്കും യുക്രെയിനും ഇടയിലെ വിമാനസർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി. യാത്രക്കാരുടെ പരമാവധി എണ്ണം നിശ്ചയിച്ച് ഓരോ വിമാന കമ്പനികളുമായുള്ള ഉടമ്പടികളും താത്കാലികമായി മരവിപ്പിച്ചു.

ഇതിലൂടെ ആവശ്യാനുസരണം വിമാന സർവീസുകൾ നടത്താനാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാന സർവീസുകളുടെ എണ്ണം വളരെ കുറഞ്ഞെന്ന പരാതിയെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള ചർച്ച തുടരുകയാണ്.

എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യം വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കീവിൽ നിന്ന് യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസ് ഡൽഹിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബായ്, ദോഹ, ഷാർജ, തുടങ്ങിയ നഗരങ്ങൾ വഴി ഖത്തർ എയർവേയ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുടെ കണക്ടിംഗ് വിമാനങ്ങളുമുണ്ട്.