മൂവാറ്റുപുഴ: ശബരി റെയിൽവേയുടെ നിർമ്മാണ ചെലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേരള സർക്കാരിന്റെ നിലപാട് മാറ്റങ്ങളും പദ്ധതി നിർമ്മാണത്തിന് ആവശ്യമായ പിന്തുണ നൽകാത്തതിനാലുമാണ് പദ്ധതി മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി ലോക് സഭയിൽ അറിയിച്ചു.
ശബരി റെയിൽവേയുടെ പകുതി ചെലവ് വഹിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുകയും എം. ഒ.യു. ഒപ്പിടുകയും ചെയ്ത ശേഷമാണ് ചെലവ് പങ്ക് വെയ്ക്കുന്നതിൽ നിന്ന് സംസ്ഥാനസർക്കാർ പിന്മാറിയതായി അറിയിച്ചത്. ശബരിമല തീർത്ഥടകർക്കുള്ള വേണ്ടിയുള്ള റെയിൽവേ പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നതായും പിന്നീട് പലതവണ റെയിൽവേ കത്ത് അയച്ചിട്ടും നിസഹകരിച്ചതിനാലാണ് 2019 ൽ പദ്ധതി റെയിൽവേ താത്കാലികമായി മരവിപ്പിച്ചത്.
സംസ്ഥാന സർക്കാർ ശബരി റെയിൽവേയുടെ പകുതി ചെലവ് വഹിക്കാമെന്ന് പറഞ്ഞു വീണ്ടും കത്ത് തന്നിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 2002 ൽ കല്ലിട്ട് തിരിച്ച 70 കിലോമീറ്റർ ദൂരത്തെ പുതുക്കിയ എസ്റ്റിമേറ്റ് മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. അവശേഷിക്കുന്ന 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റിനായി സർവേ നടത്തിയെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. 111 കിലോമീറ്ററിന്റെയും പുതുക്കിയ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് ശബരി റെയിൽവേ പദ്ധതി നിർമ്മാണം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും റെയിൽവേ മന്ത്രി ലോക്സഭയിൽ അറിയിച്ചു.