
കൊച്ചി: ഭൂമി തരം മാറ്റലിനുള്ള അപേക്ഷ തീർപ്പാകാത്തതിനെ തുടർന്ന് മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജ് ഇന്നലെ രാവിലെ ആർ.ഡി.ഒ ഓഫീസിലെത്തി വിവരം തേടി, രേഖകൾ പരിശോധിച്ചു.
വീഴ്ച ഉണ്ടായിട്ടില്ലെന്നും ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നുമുള്ള വാദം ഉദ്യോഗസ്ഥർ ജോയിന്റ് കമ്മിഷണർക്ക് മുൻപാകെ നിരത്തിയെന്നാണ് വിവരം.
തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെളിവെടുക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തേത്തുടർന്നായിരുന്നു പരിശോധന. ജില്ലാ കളക്ടറുമായും അന്വേഷണഉദ്യോഗസ്ഥൻ കൂടിക്കാഴ്ച നടത്തി.
നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്നും സജീവന് നീതി നിഷേധിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും ജെറോമിക് ജോർജ് കേരളകൗമുദിയോട് പറഞ്ഞു.
ഫീസ് സൗജന്യം ലഭിച്ചില്ല
സജീവനു സർക്കാർ പ്രഖ്യാപിച്ച ഭൂമി തരംമാറ്റത്തിനുള്ള ഫീസ് സൗജന്യം ലഭിച്ചില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. 25സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിനു സർക്കാർ പ്രഖ്യാപിച്ച ഫീസ് സൗജന്യമാണ് നൂലാമാലകളുടെ പേരരുപറഞ്ഞ് വെറും നാലു സെന്റിന്റെ ഉടമയായ സജീവന് നഷ്ടമായത്.ഭൂമി തരംമാറ്റത്തിന് 32,400 രൂപ ഫീസ് അടയ്ക്കാൻ ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനൽ ഓഫീസിൽനിന്ന് ഒക്ടോബറിൽ സജീവന് നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചെങ്കിലും ഫീസ് സജീവൻ അടച്ചില്ല. 25 സെന്റിനു താഴെയുള്ള ഭൂമിക്കു ഫീസ് സൗജന്യമാക്കിയതറിഞ്ഞ് പുതിയ അപേക്ഷ സമർപ്പിച്ചു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: കുടുംബം
സജീവന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുടുംബം. നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് മകൻ നിഥിൻദേവ് പറഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരവീഴ്ച ഉണ്ടായെന്ന കാര്യം വ്യക്തമാണ്. അത് തെളിയിക്കപ്പെടണം. കളക്ടർക്ക് പരാതി നൽകുമെന്നും നിതിൻ അറിയിച്ചു. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ദുർവാശിയാണ് അച്ഛന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും നിഥിൻ പറഞ്ഞു.