balachandra-kumar

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന് തന്നോടുള്ള ശത്രുതയുടെ തെളിവായി ഹൈക്കോടതിക്ക് കൈമാറിയ വാട്‌സ്ആപ്പ് ശബ്ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് സന്ദേശത്തിൽ ബാലചന്ദ്രകുമാർ പറയുന്നത്. ഇക്കാര്യം ചെയ്യാത്തതിനാലാണ് തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുമായി ബാലചന്ദ്രകുമാർ എത്തിയതെന്നായിരുന്നു ദിലീപിന്റെ ആരോപണം.

എന്നാൽ, രക്ഷപ്പെടാനുള്ള പ്രതിയുടെ അവസാനത്തെ 'കൈകാലിട്ടടി' മാത്രമാണിതെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. ക്ലിപ്പിന്റെ പൂർണ്ണരൂപം ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സുഹൃത്തും അമേരിക്കയിൽ താമസക്കാരനുമായ ജീമോൻ ജോർജിന് പത്തുലക്ഷം രൂപയും സുഹൃത്തിന്റെ അമ്മ ഇറ്റലിയി​ൽ താമസിയ്ക്കുന്ന മോളി ജോണിന് എട്ടര ലക്ഷം രൂപയും നൽകാനുണ്ടെന്ന് ദിലീപ് പുറത്തുവിട്ട സന്ദേശത്തിൽ ബാലചന്ദ്രകുമാർ പറയുന്നുണ്ട്. വീടു പണിക്കായാണ് പണം വാങ്ങിയത്. പറഞ്ഞ അവധികൾ കഴിഞ്ഞിട്ട് നാളേറെയായി. വീഡിയോ കാളിൽ ദിലീപ് തനിയ്ക്കായി രണ്ടു പേരോടും സംസാരിക്കണമെന്നും തന്റെ ചിത്രം മൂന്നുനാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും അതുവരെ അവധി നൽകണമെന്നുമാണ് ആവശ്യപ്പെടുന്നത്. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണിതെന്നാണ് ദിലീപിന്റെ അവകാശവാദം.

ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.