
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനക്കേസ് നൽകിയ കണ്ണൂർ സ്വദേശിനിയെ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസിന്റെ തീരുമാനം. എളമക്കര പൊലീസ് നാളെ യുവതിയുടെ മൊഴി രേഖപ്പെടുത്തും. അതിനു ശേഷമാകും രഹസ്യമൊഴി രേഖപ്പെടുത്തൽ. പിന്നാലെ, ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യും, അറസ്റ്റുമുണ്ടായേക്കും.
കഴിഞ്ഞ ദിവസം യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി എളമക്കര പൊലീസിന് കൈമാറിയിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 10 വർഷം മുൻപ് കൊച്ചിയിൽ വച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെ ഹോട്ടലിൽ വച്ച് പരിചയപ്പെട്ട സിനിമാ പ്രവർത്തകന്റെ കൈയിൽ നിന്ന് ലഭിച്ച ബാലചന്ദ്രകുമാറിന്റെ നമ്പരിലേക്ക് ജോലി ആവശ്യപ്പെട്ട് വിളിച്ചപ്പോൾ അവസരം നൽകാമെന്ന് അറിയിക്കുകയും ഒരുമാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. സിനിമാ ഗാനരചയിതാവിന്റെ വീടിന്റെ മുകൾ നിലയിൽ വച്ചാണ് പീഡിപ്പിച്ചത്.