നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ റാപ്പിഡ് പി.സി.ആർ പരിശോധനയിലെ പിഴവുകാരണം യാത്രക്കാർക്ക് വിദേശയാത്ര മുടങ്ങുന്നതായി പരാതി. പുറമെയുള്ള ലാബുകളിൽ പലവട്ടം പരിശോധിച്ച് ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം വിമാനത്താവളത്തിലെത്തി നടത്തുന്ന റാപ്പിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റീവാകുന്നതാണ് പ്രശ്നം. ഇത്തരത്തിൽ യാത്രമുടങ്ങിയ നിരവധിപേരാണ് പരാതിയുമായി എത്തുന്നത്.
ചങ്ങനാശേരി മാന്താനം സ്വദേശി വേണുഗോപാലും ഭാര്യ ബിജിയുമാണ് പരിശോധനയിലെ പിഴവുമൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി അവസാനമായി രംഗത്തെത്തിയത്. ദുബായിലേക്ക് പോകാൻ ടിക്കറ്റെടുക്കുന്നതിന് മുമ്പ് ഇരുവരും കഴിഞ്ഞ ഫെബ്രുവരി ഒന്നിന്ന് ചങ്ങനാശേരിയിലെ സ്വകാര്യലാബിൽ പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കി. അഞ്ചാംതീയതിക്ക് ദുബായിലേക്ക് പോകാനുള്ള വിമാനടിക്കറ്റ് ബുക്കുചെയ്തശേഷം യാത്രയുടെ തലേന്നാൾ വീണ്ടും പരിശോധിച്ച് ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കി. എന്നാൽ അഞ്ചാംതീയതി വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ് ആയതോടെ യാത്രമുടങ്ങി. തിരിച്ചെത്തി വീണ്ടും ചങ്ങനാശേരിയിലെ ലാബിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് തന്നെ.
വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന പരിശോധനയിൽ ഗുരുതര പിഴവുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. യാത്രമുടങ്ങുന്നതോടെ ടിക്കറ്റ് ചാർജ്ജിലെ അധികപണവും യാത്രാച്ചെലവുമായി വലിയ നഷ്ടമാണ് യാത്രക്കാർ നേരിടുന്നത്. വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാനിരക്ക് പുറത്തുള്ളതിന്റെ അഞ്ചിരട്ടിയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
അമിത നിരക്കില്ലെന്നും പരിശോധനയിൽ
പിഴവില്ലെന്നും സിയാൽ
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മറ്റിടങ്ങളിൽ എന്നപോലെ വിമാനത്താവളത്തിലും 500 രൂപയാണ് ഈടാക്കുന്നതെന്നും റാപ്പിഡ് പി.സി.ആർ പരിശോധനയ്ക്കാണ് 2490 രൂപ ഈടാക്കുന്നതെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. രണ്ടും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കാണ്. ദുബായ് സുപ്രീം കൗൺസിൽ ഫോർ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ മാർഗനിർദ്ദേശപ്രകാരം യു.എ.ഇ യിലേയ്ക്ക് പോകുന്നവർക്ക് ഈ പരിശോധന നിർബന്ധമാണ്. റാപ്പിഡ് പി.സി.ആർ പരിശോധനാഫലം 30 മിനിട്ടുകൾക്കുള്ളിൽ ലഭിക്കും. ഒരു യന്ത്രത്തിൽ ഒരേസമയം ഒരു സ്വാബ് സാമ്പിൾമാത്രമേ പരിശോധിക്കാനാകൂ. മണിക്കൂറിൽ 300 യാത്രക്കാരെ പരിശോധിക്കണമെങ്കിൽ 150 യന്ത്രങ്ങൾ ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സാധാരണ ആർ.ടി.പി.സി.ആർ പരിശോധനയെ അപേക്ഷിച്ച് റാപ്പിഡ് പി.സി.ആർ പരിശോധന ചെലവേറിയതാണെന്നുമാണ് സിയാലിന്റെ വിശദീകരണം. റാപ്പിഡ് പി.സി.ആറിന് കൃത്യത വളരെക്കൂടുതലാണ്. സാമ്പിളിലുള്ള വളരെ നേരിയ വൈറസ് സാന്നിദ്ധ്യംപോലും ഇതിലൂടെ തിരിച്ചറിയപ്പെടും. ഒന്നാംദിവസം പോസിറ്റീവായ ആൾക്ക് എട്ടാംദിവസം ആർ.ടി.പി.സി.ആർ ചെയ്താൽ നെഗറ്റീവാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ റാപ്പിഡ് പി.സി.ആർ ചെയ്താൽ അതീവ ചെറിയ അളവിലുള്ള വൈറസ് സാന്നിദ്ധ്യംപോലും തിരിച്ചറിയപ്പെടുകയും പോസിറ്റീവ് റിസൽട്ട് നൽകുകയും ചെയ്യും. ഏറെക്കുറെ പൂർണ്ണമായും വൈറസ് സാന്നിദ്ധ്യമില്ലാതാകാൻ 14 ദിവസമെങ്കിലും കഴിയണമെന്നാണ് വിശദീകരണം