death

കൊച്ചി: കുടവച്ചൂർ സ്വദേശി ജിജോ ആന്റണിയെ കുമരകത്തെ ഒരു ബാറിനു പിന്നിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. ഹരിപാലാണ് വിധി പറഞ്ഞത്. 2021 നവംബർ ഏഴിന് രാത്രി ഒമ്പതുമണിയോടെയാണ് ജിജോയെ കുമരകം കവണാറ്റിൻകര ലക്ഷ്മി ബാർ ഹോട്ടലിനു പിന്നിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നോവ കാർ വാടകയ്ക്കെടുത്തതിന്റെ പണം നൽകാൻ ഒരു സുഹൃത്തിനൊപ്പമാണ് ജിജോ കുമരകത്തേക്ക് പോയത്. രാത്രി എട്ടരയോടെ ഇവിടെ ബാങ്ക് പടിയിലുള്ള ഒരു എ.ടി.എമ്മിനു മുന്നിൽ വച്ച് ജിജോയും രണ്ടു പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോട്ടയം എസ്.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ, സെക്യൂരിറ്റി ഓഫീസർ എന്നിവരാണ് ജിജോയുമായി വഴക്കുണ്ടാക്കിയതെന്നും ബാറിലേക്ക് ഓടിക്കയറിയ ജിജോയെ പൊലീസുകാർ പിന്തുടരുന്നതിന്റെയും ജിജോയെ കിട്ടാതെ ഇവർ മടങ്ങുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുണ്ടന്നും ആന്റണി ഹർജിയിൽ പറഞ്ഞിരുന്നു. ബാർ ഹോട്ടലിനു പിന്നിലേക്ക് ഓടിപ്പോയ ജിജോയെ ഇവർ പിടികൂടി അടിച്ചു കൊലപ്പെടുത്തി കനാലിലേക്ക് എറിഞ്ഞെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജിജോക്കെതിരെ രാത്രി തന്നെ കുമരകം പൊലീസ് കേസെടുത്തു. അടുത്ത ദിവസം രാവിലെ ജിജോയെ സ്റ്റേഷനിൽ ഹാജരാക്കാൻ ആന്റണിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രാത്രി ഒമ്പതു മണിയോടെ ജിജോയെ കനാലിൽ നിന്ന് കണ്ടെത്തി. പൊലീസ് മർദ്ദനത്തെ തുടർന്നാണ് ജിജോ മരിച്ചതെന്നും ജിജോയുടെ തലയ്ക്കു പിന്നിൽ ടോർച്ചു കൊണ്ടോ മറ്റോ അടിച്ച പാടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സംഭവം നടക്കുമ്പോൾ ജിജോയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി വിലയിരുത്തി. ജിജോ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ മുട്ടോളം വെള്ളമില്ലാത്ത കനാലിൽ ജിജോ മുങ്ങി മരിച്ചതാണെന്ന വിശദീകരണം അവിശ്വസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു.