
മൂവാറ്റുപുഴ: പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മ (70) യുടെ മരണം മകന്റെ മർദ്ദനമേറ്റതിനെ തുടർന്നാണെന്ന് തെളിഞ്ഞു. മകൻ മനോജി (46) നെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു.
ഈ മാസം 5 ന് രാത്രിയിലായിരുന്നു മർദ്ദനം. അയൽവാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ച് മനോജ് വീട്ടിൽ വച്ച് ശാന്തമ്മയുമായി വഴക്കിടുകയും അമ്മയുടെ തല അടുക്കളയിലെ ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. അവശയായ ശാന്തമ്മയെ കട്ടിലിൽ കൊണ്ടുവന്ന് കിടത്തി വീണ്ടും മുഖത്തിടിക്കുകയും കഴുത്തിൽ ഞെക്കുകയും ചെയ്ത് കൊലപ്പെടുത്തി. രാത്രി തന്നെ രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയും പരിസരം കഴുകി വൃത്തിയാക്കിയും തെളിവുകൾ നശിപ്പിച്ചു. പിറ്റേന്നു രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയൽക്കാരെ അറിയിച്ചു. അയൽവാസികൾ എത്തിയപ്പോൾ മരിച്ചുകിടക്കുന്ന ശാന്തമ്മയെയാണ് കണ്ടത്.
അയൽവാസികൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർമാരായ സി.ജെ.മാർട്ടിൻ, എം.കെ.സജീവൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. 10 വർഷമായി ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന മനോജ് വർക്ക് ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.