
കോതമംഗലം: കോടികൾ ചെലവാക്കി നവീകരിച്ചതാണ് ഭൂതത്താൻകെട്ട് പാലത്തിനുസമീപം പുഴയിലേക്ക് ഇറങ്ങാനുള്ള പടവുകൾ. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ അടിഞ്ഞുകൂടിയ മണൽ ഇതേവരെ നീക്കംചെയ്യാൻ അധികാരികൾ തയ്യാറായിട്ടില്ല. 100 മീറ്ററോളം ദൂരത്തിലാണ് മണൽനിറഞ്ഞ് പടവുകൾ മൂടിക്കിടക്കുന്നത്. ഭൂതത്താൻകെട്ട് കാണാനെത്തുന്ന സഞ്ചാരികൾ പുഴയുടെയും പാലത്തിന്റയും ഭംഗി ആസ്വദിക്കുന്നതിന് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഈ പടവുകളിലാണ്. പഴയ ഭൂതത്താൻകെട്ടിന്റെ ഭംഗിയും കാനനഭംഗിയും കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലമാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകിടക്കുന്നത്.
ജില്ലയിലെ ഏറ്റവും മനോഹര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിൽ ഡാമിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ കടുത്ത നിരാശയിലാണ്. മണലിനുമീതെ വളർന്ന പുല്ലുകളും കാടുകളും കഴിഞ്ഞയാഴ്ച കോളേജ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ വെട്ടി സഞ്ചാരികൾക്ക് സുഗമമായ കാഴ്ച ഒരുക്കിയിട്ടുണ്ട്. എന്നാൽ പടവുകളിൽ അടിഞ്ഞുകൂടിയ മണൽകൂടി നീക്കം ചെയ്താലേ സഞ്ചാരികൾക്ക് സൗകര്യപ്രദമാകൂ. പ്രളയത്തിനുശേഷം റോഡിൽ കയറിക്കൂടിയ മണൽ കുറച്ചു നീക്കംചെയ്തെങ്കിലും പടവുകളിലെ മണൽ അവിടെത്തന്നെ കിടക്കുകയാണ്.