vc

കൊച്ചി: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ അപ്പീലിൽ ഹർജിക്കാരുടെ വാദം തുടങ്ങി. യു.ജി.സി ചട്ടമനുസരിച്ച് വി.സി നിയമനത്തിന് സെലക്ഷൻ കമ്മിറ്റി അനിവാര്യമാണെന്നും ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് അനുമതിയില്ലാതെയാണെന്നും ഹർജിക്കാർ വാദിച്ചു. 60 വയസുകഴിഞ്ഞ ഗോപിനാഥിനെ വി.സിയായി നിയമിച്ചത് യു.ജി.സിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിക്കുന്നത്. അപ്പീലിൽ ചൊവ്വാഴ്ച വാദം തുടരും.